Tuesday, December 9, 2014

വീഴുമ്പോൾ

വീഴുമ്പോൾ 
പിടികിട്ടാത്ത തുള്ളികളെ 
വേരുകൾ കൊണ്ടെടുത്ത്
ഇലകളിലൂടെ
പറത്തി വിടുന്ന 
മഹാമാന്ത്രികനാണു മരം

കുഞ്ഞ്


മുലകുടിക്കുംമുമ്പ് 
മുഖം തിരിച്ചറിയും മുമ്പ്
ഫെയ്സ്ബുക്കിലവൻ 
അമ്മയെ തിരയുന്നു

ഡിസംബർ! ...........................


എന്തൊരു തണുപ്പ്!
ഒരു വെയിലെടുത്തു 
പുതയ്ക്കാൻ തോന്നുന്നു

Tuesday, November 25, 2014

തിളക്കം

ദേശാടനത്തിൽ വഴി തെറ്റിയ
കിളിയുടെ കണ്ണിൽ
പുതു വഴിയുടെ തിളക്കം 

മഴ മാത്രം

വീഴ്ചയുടെ
 രസമറിഞ്ഞൊഴുകുന്നു
മഴ മാത്രം

വെയിൽത്തിരകളിൽ
തുഴഞ്ഞുപോകുന്ന തുമ്പികൾ
അരിപ്പൂവിൻ ദ്വീപിലിരിക്കുന്നു

പ്രണയത്തിന്റെ ചിറകിനാൽ
ചില പുഴുക്കൾ പൂമ്പാറ്റകളായ്
ആകാശത്ത് ചിത്രം വരയ്ക്കുന്നു 

Saturday, September 13, 2014

ശലഭരാശിയായ് നാം


.................................................
കടലുപൂക്കുന്ന സന്ധ്യയിൽ
സ്വർണ്ണ മണൽത്തരികളിൽ
ശലഭരാശിയായ് നാം സമ്മോഹനം
................................................................

കാറ്റുപോൽ

പുഴ കടക്കുന്നു കിളികൾ
ജലമറിയാതെ നിശ്ശബ്ദം
ചിറകുരുമ്മിയൊരു കാറ്റുപോൽ

വെയിലിലെ ചിത്രകാരൻ


മഴത്തുള്ളിയിൽ
സ്വപ്നം  വരയ്ക്കുന്നു
വെയിലിലെ ചിത്രകാരൻ

Thursday, September 11, 2014

മഞ്ഞായിരിക്കുമ്പോൾ


ഇലയിൽ വീഴാതിരിക്കുവാൻ
വയ്യ ,മഞ്ഞായിരിക്കുമ്പോൾ
മധുവിധു വെയിലെത്തും വരെ!

വേദന


വീണു കിടക്കുന്ന മുല്ലപ്പൂവിൽ
നിന്നൊരു വേദന മെല്ലെയിറങ്ങിയെൻ
സന്തോഷത്തിൽ നൂണു കടക്കുന്നു

പ്രണയലിപികളിൽ


വറ്റിപ്പോയ തടാകമുള്ളുപൊള്ളി  
അകന്നുപോയ മഴയ്ക്കെഴുതുന്നു
നാം കൈവിട്ട പ്രണയലിപികളിൽ!

Monday, September 1, 2014

ഓർമ്മയുടെ പുഞ്ചിരി

തുമ്പപ്പൂവിൽ നിന്നും
ഓർമ്മയുടെ പുഞ്ചിരി
വിളിക്കുന്നു;വിതുമ്പുന്നു


നനവുണങ്ങുന്നു!

ഒറ്റയ്ക്ക് നിന്നാകെ നനയുമ്പോൾ
കണ്ണിൽ നിന്നും ചാടിയോടുന്നു
വേദനകൾ ; നനവുണങ്ങുന്നു!

Sunday, August 31, 2014

ഓണമൊരു പഞ്ചവർണ്ണക്കിളിയായ്

മഴ മെല്ലെ നടന്നുപോകും വഴി നോക്കി
ഓണമൊരു  പഞ്ചവർണ്ണക്കിളിയായ്
കാട്ടുപൊന്തയിൽ  വന്നിരിക്കുന്നു.

Tuesday, August 26, 2014

നഖക്ഷതങ്ങളുടെ നീറ്റലിൽ

നഖക്ഷതങ്ങളുടെ നീറ്റലിൽ
ഒരു പീഡനത്തിന്റെ കഥ!
മുള്ള് ചെടിയുടെ നഖങ്ങൾ.

Sunday, August 24, 2014

പൂത്തറ


ഓർമ്മയിൽ ചിങ്ങവെയിലേറ്റു
പൂവണിയുന്നു, മിഴിനീരിൽ
നനഞ്ഞുപോയ പൂത്തറ!

പ്രളയം ; പ്രണയം

നാം രണ്ടു ദ്വീപുകൾ!
നാം കൈകോർക്കുന്നു
പ്രളയം ; പ്രണയം

പാതിരാവിൽ


അണിഞ്ഞൊരുങ്ങി ചരിയോടെ
അനുഭവം മിഴിയെഴുതുന്നു
ഡയറിയിൽ പാതിരാവിൽ.

കുളിർ ചൂടിയ കാറ്റായ്

മഴയിതൾ തൊട്ടപ്പോൾ
കുളിർ ചൂടിയ കാറ്റായ്
ഒഴുകുന്നു കുട്ടികൾ


Friday, August 22, 2014

കൊറ്റികൾ

വറ്റിയ  കുളത്തിൽ
മഴ പറന്നിറങ്ങുന്നതും
കാത്തിരിന്നു വറ്റുന്നു കൊറ്റികൾ

നിന്റെ വാക്കുകളിൽ നിന്നും

നിന്റെ വാക്കുകളിൽ നിന്നും
ഒഴുകിത്തുടങ്ങിയ പുഴ
എന്നെ കടലെലെത്തിക്കുന്നു

Thursday, August 21, 2014

പ്രിയ വെളിച്ചമേ

 നിൻ വെളിച്ചത്തിലെന്നി -
രുൾ പോലും വെളുക്കു- 
ന്നെൻ പ്രിയ വെളിച്ചമേ

മുല്ലകൾ

രാത്രിയിലേക്കെന്നെ
വിളിക്കുന്ന  മുല്ലകൾ
വിണ്ണിലും മണ്ണിലും

നീ തെളിഞ്ഞ ആകാശം

മൂടിക്കെട്ടിയ ഓർമ്മയിൽ
തിരയുന്നിത്തിരി  വെളിച്ചം കിട്ടാൻ   
നീ തെളിഞ്ഞ ആകാശം!

വേഗത്തിൽ

കാറ്റുപോലും തോറ്റുപോകുന്ന വേഗത്തിൽ
നിന്നിൽ നിന്നെന്നെ
നോക്കുന്നൊരു പൂവ്

ഉള്ളിലെക്കടൽ

കണ്ണിലിറങ്ങിയവളേ
നീയെന്റെ ഉള്ളിലെക്കടൽ
തേവി  വറ്റിക്കുന്നു 

തല തിരിഞ്ഞ നിന്നെ

"തല തിരിഞ്ഞ നിന്നെ കാണെടാ കാണെ"ന്ന്
മുറ്റത്തു മഴവെള്ളം
കൊണ്ടുവെച്ച കണ്ണാടി

Tuesday, August 19, 2014

രാഗമവൾ

മേഘരാഗത്തിലെന്റെയനു-
രാഗമവൾ നോക്കിനില്ക്കുന്നു
സന്ധ്യയതു കണ്ടു ചിരിക്കുന്നു 

ഒറ്റയാകുവതെങ്ങനെ?

ഒറ്റയാകുവതെങ്ങനെ?
കാറ്റു വന്നു തലോടുന്നു,
മരം കൈവിട്ട ഇലകളെ! 

Monday, August 18, 2014

വലയിൽ

വലയുമായിപ്പോയവൻ
കടലിന്റെ വലയിൽ !
കര കരഞ്ഞു കടലാവുന്നു

മഴ പോകും വഴി

മഴ പോകും വഴി
വെയിലേറ്റു പിടഞ്ഞെന്റെ
മനസ്സു പെയ്യുന്നു

ഹാ !

ചുളിവു വീണ കയ്യിലെ 
മഞ്ചാടിക്കുരുവിൽ
ചുവന്നു തുടുക്കുന്നു  ബാല്യം

വാടുന്നു

ചിങ്ങവെയിൽ
മഴ തിരഞ്ഞു
മുഖം വാടുന്നു 

നീയിരുളുന്നു

സ്വയം കത്തിത്തീർന്നിട്ടും
വെളിച്ചം കിട്ടിയില്ലെന്ന
പരാതിയിൽ നീയിരുളുന്നു

Sunday, August 17, 2014

.............................

ആകാശനീലിമയിൽ
ഉയരത്തിന്റെ
മയിൽപ്പീലികൾ

കടൽ നീലിമയിൽ
ആഴത്തിന്റെ 
മയിൽപ്പീലികൾ


കാഴ്ചയുടെ
മയിലാട്ടം
അനുഭവം

നമുക്കു സ്വാതന്ത്ര്യം


ഒരു വർണ്ണത്തിലുള്ളോരുച്ചക്കഞ്ഞി
ഒരു ബെഞ്ചിലിരുന്നു കുടിച്ചതാണ്
പല വർണ്ണങ്ങളിൽ നമുക്കു  സ്വാതന്ത്ര്യം

ആഴം

സങ്കടത്തിന്റെ ആഴം
കുളത്തിന്റെ ആഴം അറിഞ്ഞതിനത്ര
ആരും അറിഞ്ഞിട്ടില്ല !


Thursday, August 14, 2014

മിന്നാമിനുങ്ങുകൾ

വഴി തെറ്റിയ രാത്രിയിൽ
വഴിയില്ലാത്ത വഴിയിൽ
വഴിവെളിച്ച വുമായി മിന്നാമിനുങ്ങുകൾ

പാരതന്ത്ര്യം!

സ്വാതന്ത്ര്യ ദിനത്തിൽ
കെട്ടിയിട്ട മൂവർണ്ണക്കൊടി  പറയുന്നു,
പാരതന്ത്ര്യം!

സ്വാതന്ത്ര്യമഹാനദി

.............................
സ്നേഹമഴയിൽ
നിറഞ്ഞു കവിയുന്നു
സ്വാതന്ത്ര്യമഹാനദി
......................................


ഹാ ! സ്വാതന്ത്ര്യം

സ്കൂൾ മുറ്റത്ത്
പല വർണ്ണങ്ങൾ ശലഭങ്ങളായ്
ഹാ ! സ്വാതന്ത്ര്യം

Wednesday, August 13, 2014

പ്രണയമുണ്ടോ എന്നറിയില്ല

പ്രണയമുണ്ടോ എന്നറിയില്ല
കാറ്റ് കടലിനെ വിട്ടു പോകുന്നില്ല
കടലിളകി മറിയുന്നുണ്ട് !

ഉമ്മ

ഉമ്മയുടെ ഉമ്മ!
പകരം വെക്കാനില്ലാത്ത ഉമ്മ;
ഉണ്മയുടെ ഉമ്മയും ഉമ്മയുടെ ഉണ്മയും  

Tuesday, August 12, 2014

ഉയരമറിയില്ല!

ആനന്ദത്തിന്റെ
ആഴം അനുഭവിക്കുന്ന
മീനിന് ഉയരമറിയില്ല!

Monday, August 11, 2014

മഴയെ കുറിച്ച് മൂന്നു ഹൈക്കുകൾ



ഒരു വരിയിലൊരു
മഹാകാവ്യം രചിക്കുന്നു
മഴയാം മഹാകവി
        ***
ഒരു തുള്ളിയിലൊരു
ജീവിതക്കടൽ തീർക്കുന്നു
മഴയാം മഹാശില്പി
      ***
ഒരു പെയ്ത്തിലൊരായിരമുമ്മകൾ
കൊടുത്തയക്കുന്നു
മഴയാം മധുരപ്പ്രണയിനി
     ***


ഇല്ലാമരത്തിലെ...

ഇല്ലാമരത്തിലെയില്ലാ കൊമ്പിൽ
പറന്നിരിക്കുന്നു ഞാനില്ലാചിറകുമായ്
ഉണ്ടെന്നൊരു തോന്നലിലേകനായ്!

Friday, August 8, 2014

കടലാസുതോണി

ബാല്യം തുഴഞ്ഞു പോയ
കടലാസുതോണിയിൽ
നമ്മുടെ മനസ്സിരിക്കെ
മഴവെള്ളം നമുക്കു മഹാസാഗരം!

മുല്ലപ്പൂവുകൾ

ഇരുട്ടിൽ ഇലകളൊളിപ്പിച്ച
മഹാപൂങ്കാവനം രാത്രി,
മുല്ലപ്പൂവുകൾ വിടരുന്നു

കുസൃതി മഴ

കളിക്കിടയിൽ
ഇറയത്ത്‌ തട്ടിവീണ്
കരയുന്നു കുസൃതി മഴ

വറ്റുന്നു

കിണറു കാണാത്ത  കുഞ്ഞുങ്ങൾ
കുപ്പി വെള്ളത്തിൻ
കുളിരു കുടിച്ചു വറ്റുന്നു .

Thursday, August 7, 2014

മിഴിയിൽ

വേദനാവേനലിലകരിയുമ്പോൾ 
ഉരുകിയൊലിക്കുമെന്നാർദ്രത
യൊരു ഹിമാലയൻ നദിയായ്
മിഴിയിൽ  പ്രളയമാകുന്നു

മിഴിയിൽ

വേദനാവേനലിലകരിയുമ്പോൾ 
ഉരുകിയൊലിക്കുമെന്നാർദ്രത
യൊരു ഹിമാലയൻ നദിയായ്
മിഴിയിൽ  പ്രളയമാകുന്നു

Wednesday, August 6, 2014

രാത്രി

നിശ്ശബ്ദതയുടെ മഹാസാഗരമാകുന്നു  രാത്രി
മരത്തെയുപേക്ഷിച്ചു  വന്നൊരില
മണ്ണിനുകൊടുത്ത ചുംബനമെനിക്കതു പറഞ്ഞു തന്നു

Friday, August 1, 2014

മയിലാട്ടം

കാണാതെ  കാണുമ്പോൾ
കണ്ണുകളിൽ നിറഞ്ഞു തൂവുന്ന കടലിൽ
 തിരകളായ്  നമ്മുടെ മയിലാട്ടം

Thursday, July 31, 2014

നിശാവസ്ത്രം

മഴയിലലിഞ്ഞ  നിലാവിൽ
കാറ്റ് തുന്നുന്നു, തൂവെള്ള-
ക്കുളിർപ്പൂക്കളുള്ള നിശാവസ്ത്രം

ഓര്‍മ്മകളുടെ തുള്ളികള്‍

ഓര്‍മ്മകളുടെ തുള്ളികള്‍ 
പെയ്യുമ്പോള്‍ 
മനുഷ്യനും മഴയാവുന്നു

കൊടും വേനലാണ്

അടുത്തില്ലാത്തവരുടെ ഓർമ്മകൾ 
മഴക്കാലത്തും കൊടും വേനലാണ്.

Wednesday, July 30, 2014

പ്രണയം

പ്രണയം അർദ്ധനാരീശ്വരനാക്കുന്നു,
 കഴുത്തിൽ ചുറ്റിയ പാമ്പ്‌;
തൊണ്ടയിലെ കാളകൂടം

നീ പോയതിൽ പിന്നെ

നീ പോയതിൽ പിന്നെ,
ചുണ്ടിലെത്തും മുൻപേ
മരിച്ചു വീഴുന്നു ചുംബനങ്ങൾ.  

Thursday, July 24, 2014

കിളിക്കുഞ്ഞ്

കാത്തിരിക്കുന്നു  കിളിക്കുഞ്ഞ് 
കാറ്റുപോലെത്തുമമ്മയെ
കാറ്റിൽ വീണ മരത്തിൽ !

മീനുകൾ

ഏതോ വലയിലായി നമ്മെപ്പോൽ
മഴക്കുളിരിൽ പുഴ കടന്നു
വയലുകാണാൻ വന്ന മീനുകൾ.


Wednesday, July 23, 2014

കള്ളൻ പുഴ

മഴയ്ക്കൊപ്പം കൂടി കള്ളൻ പുഴ,
പറമ്പിൽ കയറി കൊണ്ടു പോകുന്നു 
കണ്ണിൽ കണ്ടതൊക്കെയും  !

Monday, July 21, 2014

മനസ്സിൽ

അശാന്തമായ  കടൽ
എന്റെ മനസ്സിൽ നിന്നും
മലവെള്ളം കാണുന്നു 

Thursday, July 17, 2014

മിഴി

ഏതു മഴയിലും
പെയ്യുമെൻ മിഴികളെ 
മഴ മാത്രമറിയുന്നു

നിഴലായിരുളെന്റെ.....

എന്നെ മൂടുമിരുളിൽ
വിരുന്നെത്തിയ വെളിച്ചമേ
നിഴലായിരുളെന്റെ പിന്നിൽ പതുങ്ങുന്നു .

പഞ്ഞക്കർക്കടകമേ !

പട്ടിണി കിടക്കേണ്ടെന്നു
വരിക്ക പ്ളാവുകൾ, പോ
പഞ്ഞക്കർക്കടകമേ ! 

വിരുന്നു കാരൻ

കറുപ്പിൽ കറുപ്പില്ലെന്നു
കടക്കണ് ണെറിയുന്നു
മാങ്കൊമ്പിലെ വിരുന്നു കാരൻ  

Wednesday, July 16, 2014

കർക്കടകം

ആരോടോ പിണങ്ങി
മുഖം വാടി മുടി കോതി
കരഞ്ഞെത്തി കർക്കടകം

സ്വപ്‌നങ്ങൾ

കടലും കാലവർഷവും 
കൈനീട്ടിയെടുക്കുന്നു
കരയിലെ  സ്വപ്‌നങ്ങൾ

മരുഭൂമി

മഞ്ഞൾ പൂശി ,
കുളിക്കുവാനൊരു
മഴ കാത്തിരിക്കുന്നു മരുഭൂമി.

കൂണുകൾ

ഇടി വെട്ടി ഞെട്ടി
പേടിച്ചെഴുന്നേറ്റു
കുടചൂടി മഴകാണുന്നു  കൂണുകൾ

ഓർമ്മ


.......................
വോട്ടു ചെയ്യാൻ ചെന്നപ്പോൾ
ഒന്നാം ക്ലാസ്സിൽ നിന്നും ഓടി വരുന്നുണ്ട്
കരച്ചിലുമായെന്നെ കരയിക്കാൻ!  

Tuesday, July 15, 2014

തീമഴ

തീമഴ  കൊള്ളുന്ന കുഞ്ഞുങ്ങൾ
മഴ കൊണ്ട നമ്മെ വിളിക്കുന്നു
ഗാസയിൽ കുളിർ തൂകുവാൻ !

Monday, July 14, 2014

പുൽക്കൊടിത്തുമ്പിലവൾ

ഇറ്റിവീഴാതെയിടവഴിയിൽ
എന്നെക്കാത്തു നില്ക്കുന്നു
പുൽക്കൊടിത്തുമ്പിലവൾ  

സൂര്യൻ

കറുപ്പിലൊളിച്ച വെളുപ്പു
തിരഞ്ഞു വരുന്നുണ്ട്
സ്കൂളിലെക്കൊരു സൂര്യൻ

'മഴ'

മനസ്സിലുള്ള 'മഴ'
വാക്കിൽ പെയ്തത്ര
വയലിൽ പെയ്തില്ല! 

വയലേ

മിഴിയും മഴയുമൊരേ താളത്തിൽ
നിന്നിലേക്കൊലിച്ചിറങ്ങുന്നു
 വയലേ നീ തരിശാകുമ്പോൾ 

Sunday, July 13, 2014

മഴ

വയലിൽ വീണു
ചെളി കുടിച്ച മഴയെ
മീനുകൾ തൊട്ടു നോക്കുന്നു 

തിര

നിന്നിൽ നിന്നിറ്റിയ  തുള്ളിയിൽ
ഞാനൊരു കടലായ് നിന്നിലേക്ക്‌
തിരയുമായ് വരുന്നു

Thursday, July 10, 2014

വളയാതെ

വടികുത്തി നടന്നിട്ടും
ചൂരലിന്റെ ഓർമ്മ
വളയാതെ കൂടെ നടക്കുന്നു.

പൂവു വിളിച്ചപ്പോൾ.

പുഞ്ചിരിത്തോണിയിൽ
മിഴിനീർപ്പുഴ കടന്നു
നാമൊരു പൂവു  വിളിച്ചപ്പോൾ.

പാടുകൾ

പടുത്തുയർത്തിയ
പടവുകളിൽ സ്വപ്നം-
 വീണു പൊട്ടിയ പാടുകൾ

ആഗ്രഹക്കിളികൾ

പുര നിറഞ്ഞിട്ടും
പുറത്തെത്താതെ
ആഗ്രഹക്കിളികൾ

Monday, June 2, 2014